Sunday, March 4, 2018

ഓര്‍മ്മകളെ ഉണര്‍ത്തുന്ന ചോദ്യങ്ങള്‍

കെ ബി വേണു



എവിടെയോ പണ്ടു കണ്ടതാണീ മുഖം
എവിടെയാണതെന്നോര്‍മ്മ കിട്ടുന്നില്ല
-ബാലചന്ദ്രന്‍ ചുള്ളിക്കാട് 
(സ്മൃതിനാശം)


ഓര്‍മ്മയും മറവിയും പരസ്പരപൂരകങ്ങളാണ്. വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടക്കുന്ന പ്രിയകരമായ ഒരു പേരോ മുഖമോ അനുഭവമോ ഓര്‍മ്മയുടെ അതിര്‍ത്തിയും ആകാശവും വിട്ട് പിടിതരാതെ തെന്നിക്കളിക്കാന്‍ തുടങ്ങുന്ന ചില നിമിഷങ്ങളിലാണ്  സ്മൃതിനാശത്തെക്കുറിച്ച് മനുഷ്യന്‍ ബോധവാനാകുക. മറവിയെക്കുറിച്ച് മുതിര്‍ന്നവര്‍ പരാതിപ്പെടുകയും ഉത്കണ്ഠാകുലരാകുകയും ചെയ്യുമ്പോള്‍ അതുള്‍ക്കൊള്ളാന്‍ കഴിയാതിരുന്ന ബാല്യ-കൗമാര-യൗവ്വനങ്ങളുടെ മലകയറ്റത്തില്‍ നിന്ന് വാര്‍ദ്ധക്യത്തിന്‍റെ തിരിച്ചിറക്കം തുടങ്ങാറായെന്ന് എല്ലാവരും ഓര്‍ക്കുന്ന കാലമാണത്. കെ ജി എസ് എഴുതിയതു പോലെ ..

നാമിറങ്ങുന്നു മദ്ധ്യവയസ്സു പോ-
ലൊഴുകാതൊഴുകും 
ശരത് പ്രവാഹത്തില്‍
ബാലചന്ദ്രൻ ചുള്ളിക്കാട് 
മുട്ടറ്റമേയുള്ളു ഭൂതകാലക്കുളിര്‍..


കെ ജി എസ് 
വീണ്ടെടുക്കപ്പെടേണ്ട ഓര്‍മ്മകളെക്കുറിച്ചാണ് എഴുതേണ്ടത് എന്ന് പത്രാധിപര്‍ പറഞ്ഞപ്പോള്‍ വിഖ്യാത ചലച്ചിത്രകാരന്‍ കെ ജി ജോര്‍ജ്ജിനെക്കുറിച്ചും സൂചിപ്പിച്ചു. ഒരു സ്ട്രോക്കിനെത്തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന അദ്ദേഹം കുറച്ചു കാലമായി മാദ്ധ്യമങ്ങളോടും മറ്റു സദസ്സുകളോടും സന്ദര്‍ശകരോടും സ്ഥിരമായി പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യമുണ്ട്. "ഒന്നും പഴയതുപോലെ ഓര്‍ക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് ഞാനൊന്നും സംസാരിക്കുന്നില്ല" ഈ പറച്ചില്‍ കാരണമാകാം, കെ ജി ജോര്‍ജ്ജിന് മറവിരോഗമുണ്ടെന്നാണ്  പലരും കരുതുന്നത്. മറവിയുമായോ സ്മൃതിനാശം എന്ന അവസ്ഥയുമായോ കെ ജി ജോര്‍ജ്ജിനെ ചേര്‍ത്തു വയ്ക്കാന്‍ ഞാന്‍ തയ്യാറല്ല. പൂര്‍ണ്ണ ആരോഗ്യവാനായിരുന്ന കാലവുമായി ഇപ്പോഴത്തെ അവസ്ഥയെ താരതമ്യം ചെയ്തു കൊണ്ട് അദ്ദേഹം നടത്തുന്ന ബോധപൂര്‍വ്വമായ ഒരു പിന്‍നടത്തം മാത്രമാണത്. മറവിരോഗം ബാധിച്ച ഒരാളുടെ നിസ്സഹായാവസ്ഥയൊന്നും ഞാന്‍ അദ്ദേഹത്തില്‍ കണ്ടിട്ടില്ല. സ്വന്തം അനുഭവങ്ങള്‍ തന്നെയാണ് അതിനു സാക്ഷ്യം. 
കഴിഞ്ഞ കൊച്ചി-മുസ്രിസ് ബിനാലെയില്‍ കെ ജി ജോര്‍ജ്ജിന്‍റെ ആദ്യസിനിമയായ സ്വപ്നാടനം പ്രദര്‍ശിപ്പിച്ചിരുന്നു. സംവിധായകനെ വേദിയില്‍ കൊണ്ടുവരേണ്ട ചുമതല എനിക്കായിരുന്നു. തൃശ്ശൂരില്‍ നിന്ന് പുറപ്പെടുമ്പോള്‍ എനിക്കൊപ്പം ഐ ഷണ്‍മുഖദാസ്, സി ബി മോഹന്‍ദാസ്, ഒ അജയകുമാര്‍ എന്നിവരുമുണ്ടായിരുന്നു. എറണാകുളം വെണ്ണലയിലെ വീട്ടില്‍ നിന്ന് ജോര്‍ജ്ജ് സാറിനെ ഞങ്ങള്‍ ആഘോഷപൂര്‍വ്വം ഫോര്‍ട്ടു കൊച്ചിയിലേയ്ക്കു കൊണ്ടു പോയി. ഔപചാരികമായ പരിപാടികള്‍ കഴിഞ്ഞാലുടന്‍ മടങ്ങുമെന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്. പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. ബിനാലെ വേദിയും പരിസരങ്ങളും കെ ജി ജോര്‍ജ്ജ് എന്ന കലാകാരനെയും ബുദ്ധിജീവിയെയും 
ഉണര്‍ത്തി എന്നാണ് തോന്നുന്നത്. 


 ഐ ഷൺമുഖദാസ്, കെ ജി ജോർജ്ജ്കെ ബി വേണു, സി ബി മോഹൻദാസ്, ഒ അജയകുമാർ 
ആമുഖ പരിപാടിയില്‍ ഞങ്ങളെല്ലാവരും സംസാരിച്ചു. വിദേശികള്‍ കൂടി ഉള്‍പ്പെട്ട സദസ്സായതുകൊണ്ട് ആംഗലേയത്തിലായിരുന്നു എല്ലാ വ്യവഹാരങ്ങളും. ജോര്‍ജ്ജ് സാര്‍ പതിവുപോലെ തന്‍റെ മറവിയെയും ശാരീരികവിഷമതകളെയും മുന്‍നിര്‍ത്തി നിശ്ശബ്ദനാകാന്‍ ശ്രമിച്ചു. പക്ഷേ, സദസ്സില്‍ നിന്ന് ചില ചോദ്യങ്ങളുണ്ടായി. നടി അനുമോള്‍ അടക്കമുള്ളവര്‍ അദ്ദേഹത്തോടു സംവദിച്ചു. മറവിയെക്കുറിച്ച് കെ ജി ജോര്‍ജ്ജ് മറന്നുപോയി. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി. സിനിമ കാണാന്‍ നില്‍ക്കാതെ ഉടന്‍ തിരിച്ചു പോകുമെന്നു പറഞ്ഞ സംവിധായകന്‍ "അല്പനേരം സിനിമ കണ്ടു കളയാം" എന്ന നിലപാടിലെത്തി. പ്രദര്‍ശനം തുടങ്ങി. ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും പുതുമ നശിക്കാതെ നിലനില്‍ക്കുന്ന ആ ബ്ലാക് ആന്‍ഡ് വൈറ്റ് ക്ലാസിക് കാണികളെ ഒന്നടങ്കം പിടിച്ചിരുത്തി - ഒപ്പം സംവിധായകനെയും.


അദ്ദേഹം സിനിമ മുഴുവന്‍ കണ്ടു. സിനിമ കഴിഞ്ഞപ്പോള്‍ കാണികള്‍ അദ്ദേഹത്തെ പൊതിഞ്ഞു. വീണ്ടും അവരുമായി സംവദിച്ചു. ഫോട്ടോകള്‍ക്കു പോസ് ചെയ്തു. സ്വപ്നാടനത്തിലെ നായക കഥാപാത്രത്തിന് ശബ്ദം കൊടുത്തത് കെ ജി ജോര്‍ജ്ജ് തന്നെയാണെന്ന് ഞാന്‍ അറിയിച്ചപ്പോള്‍ പലര്‍ക്കും അതൊരു കൗതുകവുമായി. ഇതെല്ലാം കഴിഞ്ഞ് എറണാകുളത്തേയ്ക്കു തിരിച്ചു പോകുമ്പോള്‍ ജോര്‍ജ്ജ് സാര്‍ ഉന്‍മേഷവാനായിരുന്നു. അവശതകള്‍ മറന്നിരുന്നു. വളരെ നന്നായി ഒഴുക്കോടെ ഞങ്ങളോടു സംസാരിക്കുന്നുണ്ടായിരുന്നു. ഒരു കലാകാരനെ ഓര്‍മ്മകളുടെ കുത്തൊഴുക്കിലേയ്ക്കു കൊണ്ടു വരാന്‍ അയാളുടെ ആത്യന്തികലഹരിയായ കലയുടെ അന്തരീക്ഷം മാത്രം മതി. അങ്ങനെയൊരു അന്തരീക്ഷം നിരന്തരം സൃഷ്ടിക്കാനാണ് ചുറ്റുമുള്ളവര്‍ ശ്രമിക്കേണ്ടത്.


കെ ബി വേണു,  കെ ജി ജോർജ്ജ്സി ബി മോഹൻദാസ്, ഐ ഷൺമുഖദാസ്
  അതേ വര്‍ഷം ജൂലൈയില്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ നിന്ന് കമല്‍ റാം സജീവിന്‍റെ നിര്‍ദ്ദശപ്രകാരം കെ ജി ജോര്‍ജ്ജിനെ ഇന്‍റര്‍വ്യൂ ചെയ്യാന്‍ നിയോഗമുണ്ടായി. അദ്ദേഹവുമായി നടത്തുന്ന നാലാമത്തെ ഇന്‍റര്‍വ്യൂ ആയിരുന്നു അത്. ഓര്‍മ്മക്കുറവിന്‍റെ പ്രശ്നങ്ങള്‍ പറഞ്ഞ് തടിയൂരാനുള്ള പ്രവണതയുണ്ടെന്നു പറഞ്ഞിട്ടും സജീവ് നിര്‍ബ്ബന്ധിച്ചു. രാവിലെ തന്നെ ഞാന്‍ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി. ചായകുടി കഴിഞ്ഞു. വെറുതെ സംസാരിച്ചിരുന്നു. ഓര്‍മ്മകള്‍ തിരിച്ചു പിടിക്കാന്‍ കഴിയാത്തതിന്‍റെ നിസ്സഹായത പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരാളെ വെറുതെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി ഞാന്‍ അഭിമുഖസംഭാഷണത്തിന്‍റെ ഔപചാരികതയിലേയ്ക്കു കടന്നില്ല. ഊണിനു സമയമായി. ഊണു കഴിഞ്ഞ് വീണ്ടും സംസാരിച്ചിരുന്നപ്പോള്‍ പുതിയ കാലത്തെ സിനിമയെക്കുറിച്ചും അതിന്‍റെ സാങ്കേതികതയെക്കുറിച്ചും ചോദിച്ചു. അതുവരെ ഏകതാനമായ മറുപടികള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്ന അദ്ദേഹത്തില്‍ നിന്ന് അപ്രതീക്ഷിതമായി ഒരുത്തരം വന്നു. അതിങ്ങനെയായിരുന്നു: "സിനിമയില്‍ മാറിമാറിവരുന്ന ടെക്നോളജി എന്‍റെ ഫിലിം മേയ്ക്കിങ്ങിനെ ഒരിക്കലും ബാധിച്ചിട്ടില്ല. ദേ വേര്‍ ഓള്‍ ഏയ്ലിയന്‍ റ്റു മീ. സിനിമയുടെ ഭാഷയും ടെക്നിക്കുമാണ് എനിക്കു പ്രധാനം. അല്ലാതെ പുതിയ ഉപകരണങ്ങളല്ല." ഇതു കേട്ടതോടെ ഞാന്‍ ടെയ്പ് റെക്കോഡര്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങി. ഇന്‍റര്‍വ്യു നടക്കുമെന്നുറപ്പായി. സമയം നാലു മണി കഴിഞ്ഞിരുന്നു, അപ്പോഴേയ്ക്കും. പക്ഷേ ജോര്‍ജ്ജ് സര്‍ ആവേശഭരിതനായി മാറിയിരുന്നു. "നീ ചോദിച്ചു കൊണ്ടിരുന്നാല്‍ മതി. ഞാന്‍ പറഞ്ഞോളാം" എന്നായി അദ്ദേഹം. 

ആരെങ്കിലും ചോദ്യങ്ങള്‍ ചോദിക്കാനുണ്ടാകുക എന്നതാണ് ജോര്‍ജ്ജ് സാറിനെപ്പോലെ ധിഷണയുടെ ലോകത്തു വിഹരിക്കുന്നവരെ സംബന്ധിച്ചിടത്തോളം പ്രധാനം. ചോദ്യങ്ങള്‍ ഓര്‍മ്മകളെ ഉണര്‍ത്തുന്നു. ഓര്‍മ്മകളുടെ ഉദ്ദീപനത്തിലൂടെ ശരീരവും ഉണരുന്നു. ഭൂതകാലത്തിലെ നല്ല കാര്യങ്ങളെക്കുറിച്ച് ചുറ്റുമുള്ളവര്‍ അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കണം. നല്ല കാര്യങ്ങളെക്കുറിച്ച് ഓര്‍ക്കണമെങ്കില്‍ നല്ല ചോദ്യങ്ങളും ഉണ്ടാകണം. 

ജോര്‍ജ്ജ് സാര്‍ ഓര്‍മ്മകളിലേയ്ക്കു മടങ്ങിവന്നുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ആലോചിച്ചു കൊണ്ടിരുന്നത് അദ്ദേഹത്തിന്‍റെ ആദ്യസിനിമയായ സ്വപ്നാടനത്തെക്കുറിച്ചാണ്. "ഫ്യൂഗ്" എന്നു മനഃശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്ന മാനസികാവസ്ഥയിലാണ് ആ സിനിമയിലെ കേന്ദ്രകഥാപാത്രമായ ഡോക്റ്റര്‍ ഗോപിനാഥന്‍ നായര്‍. താത്കാലികമായ സ്മൃതിനാശത്തെയാണ് "ഫ്യൂഗ്" എന്നു പറയുന്നത്. ഒരു മാനസികരോഗിയുടെ ഭാവഹാവാദികളോടെ മദിരാശിയിലെ ആശുപത്രിയില്‍ എത്തിപ്പെടുന്ന അയാളെ അവിടുത്തെ മനഃശാസ്ത്ര വിദഗ്ദ്ധര്‍ നാര്‍കോ അനാലിസിസിന് വിധേയനാകുന്നു. അയാളുടെ ഓര്‍മ്മകളുടെ അടരുകള്‍ ഒന്നൊന്നായി പ്രേക്ഷകര്‍ക്കു മുന്നില്‍ വെളിപ്പെടുന്നു. 


സ്വപ്നാടനം വീക്ഷിക്കുന്ന കെ ജി ജോർജ്ജ് 
അങ്ങനെ ഓര്‍മ്മകളുടെയും ഭ്രമാത്മകസ്വപ്നങ്ങളുടെയും രൂപത്തില്‍ വ്യത്യസ്തമായ ഒരു കഥ പറഞ്ഞു കൊണ്ടാണ് ഈ സംവിധായകന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചതുതന്നെ. പിന്നീട് അദ്ദേഹത്തിന്‍റെ സര്‍ഗ്ഗജീവിതത്തിന്‍റയും മലയാളസിനിമയുടെ തന്നെയും നാഴികക്കല്ലായി മാറിയ യവനിക ആകട്ടെ അപ്രത്യക്ഷനായ ഒരാളെക്കുറിച്ച് അയാളോടടുപ്പമുണ്ടായിരുന്ന വ്യക്തികളുടെ ഓര്‍മ്മകളിലൂടെയാണ് അവതരിപ്പിക്കപ്പെട്ടത്. അതിനു ശേഷമുണ്ടായ സിനിമയുടെ പേരു തന്നെ ലേഖയുടെ മരണം-ഒരു ഫ്ളാഷ് ബാക്ക് എന്നാണ്. ആത്മഹത്യ ചെയ്ത ഒരു ചലച്ചിത്രനടിയുടെ ജീവിത്തെക്കുറിച്ചുള്ള ഒരു ബ്ളാക് ആന്‍ഡ് വൈറ്റ് ന്യൂസ് റീലില്‍ നിന്നാരംഭിച്ച് അവരുടെ ഭൂതകാലത്തിലെ നാലു സുപ്രധാനഘട്ടങ്ങളിലേയ്ക്ക് പ്രേക്ഷകരെ നയിക്കുകയാണ് ആ സിനിമ. തിരക്കഥയെഴുത്ത് എന്ന സാങ്കേതിക വിദ്യയുടെ പാഠപുസ്തകങ്ങളാണ് ഈ സിനിമകള്‍. തിരക്കഥ ഒരു സാഹിത്യരൂപമല്ല. ഒരു ബ്ലൂ പ്രിന്‍റ് ആണ്. സാങ്കേതികമായ അര്‍ത്ഥത്തില്‍ അതില്‍ കണക്കുകളും അളവുകളുമുണ്ട്. കൃത്യമായ ചില ശ്രേണികളും അടുക്കുകളും ഉണ്ട്. ഈ വിദ്യ ഏറ്റവും നന്നായി അറിയാവുന്ന ക്രാഫ്റ്റ്സ് മാനാണ് കെ ജി ജോര്‍ജ്ജ്. എത്ര മറവിയുണ്ടെന്നു പറഞ്ഞാലും സ്ഥിതപ്രജ്ഞനായി തന്‍റെ മേഖലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിന് സ്വന്തം മാദ്ധ്യമത്തെ മറക്കാന്‍ കഴിയില്ലെന്ന് ആ അഭിമുഖം കഴിഞ്ഞപ്പോള്‍ മനസ്സിലായി. 

തിരക്കഥയുടെ ഈ സാങ്കേതികതയെക്കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: "അതിന്‍റെ ടെക്നിക് എന്താണെന്ന് പറഞ്ഞുതരാന്‍ എനിക്കറിയില്ല. അത് സ്വാഭാവികമായി വന്നു പോകുന്നതാണ്. മറ്റുള്ളവര്‍ എഴുതിയ ഒരു തിരക്കഥയും പൂര്‍ണ്ണമായി അംഗീകരിച്ചിട്ടില്ല. വായിച്ചു നോക്കിയ ശേഷം തിരുത്തിയെഴുതിയിട്ടുണ്ട്. എന്‍റെ എല്ലാ പ്രധാന തിരക്കഥകളിലും എന്‍റെ കയ്യൊപ്പുണ്‍ണ്ട്. കയ്യൊപ്പുണ്ടെണ്‍ന്നല്ല, കയ്യക്ഷരം തന്നെയുണ്‍ണ്ട്." കയ്യില്‍ കിട്ടുന്ന ഏതു പ്രമേയത്തെയും സ്വാംശീകരിക്കുകയും അതില്‍ കയ്യൊപ്പിടുകയും ചെയ്യുന്ന ഈ കൃതഹസ്തതയെ ഇല്ലാതാക്കാന്‍ മറവിയുടെ മഞ്ഞുപാളികള്‍ക്കാവില്ല. 
നിരന്തരമായ സര്‍ഗ്ഗസംവാദങ്ങളിലൂടെ സജീവമാക്കാവുന്ന ഓര്‍മ്മക്കുറവുകള്‍ മാത്രമേ ജോര്‍ജ്ജ് സാറിനുള്ളൂ എന്ന് എപ്പോഴും ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരാളുണ്ട് - അദ്ദേഹത്തിന്‍റെ സുഹൃത്തും സുപ്രസിദ്ധ തിരക്കഥാകൃത്തുമായ ജോണ്‍ പോള്‍. 


ജോൺ പോൾ 
പൊതുവേദികളില്‍ നിന്നു പിന്‍മാറാതിരിക്കാനും ഉള്‍വലിയാതിരിക്കാനും വേണ്ടി മാത്രം എത്രയോ വേദികളിലേയ്ക്ക് അദ്ദേഹം കെ ജി ജോര്‍ജ്ജിനെ കൊണ്ടുപൊയ്ക്കൊണ്ടിരിക്കുന്നു. ജോണ്‍ പോള്‍ സാറിന്‍റെ ഉത്സാഹത്തില്‍ നടക്കുന്ന ആ സഞ്ചാരങ്ങള്‍ വളരെ പ്രധാനമാണെന്നു ഞാന്‍ കരുതുന്നു. ഇപ്പോഴിതാ മലയാള സിനിമയുടെ അത്യുന്നത ബഹുമതിയായ ജെ സി ദാനിയേല്‍ അവാര്‍ഡും കെ ജി ജോര്‍ജ്ജ് നേടിക്കഴിഞ്ഞിരിക്കുന്നു. അതിനു മുമ്പ് ഫെഫ്കയുടെ ആദ്യത്തെ മാസ്റ്റേഴ്സ് അവാര്‍ഡും അദ്ദേഹത്തിനു ലഭിച്ചു. ജീവിതത്തിലുണ്ടാകുന്ന ഇത്തരം നല്ല സംഭവങ്ങള്‍ അദ്ദേഹത്തെ മാനസികമായി സജീവമാക്കിയിട്ടുണ്ടെന്നാണ് എന്‍റെ വിലയിരുത്തല്‍. 
ഈ പുരസ്കാരലബ്ധികള്‍ക്കും മുമ്പായിരുന്നു നേരത്തെ പറഞ്ഞ അഭിമുഖം നടന്നത്. സ്വപ്നാടനം അടക്കമുള്ള സിനിമകളില്‍ വ്യതിരിക്തതയോടെ ആവിഷ്കരിച്ചിട്ടുള്ള സ്വപ്നരംഗങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ജോര്‍ജ്ജ് സര്‍ പറഞ്ഞു: "സ്വപ്നങ്ങള്‍ റിയലിസത്തിന്‍റെ ഭാഗമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഡ്രീം എന്നു പറയുന്നത് റിയല്‍ ആണെന്നും കരുതുന്നു. റിയലിസത്തിന്‍റെ ഒരു ഭാഗമാണ് സ്വപ്നങ്ങള്‍. റിയലിസത്തില്‍ ഏറ്റവും പ്രധാനം യാഥാര്‍ത്ഥ്യബോധമാണ്. എത്ര വലിയ യാഥാര്‍ത്ഥ്യമെടുത്താലും ഹൃദയത്തിന്‍റെ ഉള്ളിന്‍റെയുള്ളില്‍ അതൊരു സ്വപ്നമായിരിക്കും. സ്വപ്നമാണെങ്കിലും സ്വപ്നമല്ല എന്നൊരു ചിന്ത സിനിമ കാണുന്നവരില്‍ ഉണ്ടാക്കണം. ഞാനെടുത്ത സ്വപ്നരംഗങ്ങള്‍ സിനിമയുടെ മാത്രമല്ല ജീവിതത്തിന്‍റെ തന്നെ ഭാഗമാണെന്നു കരുതുന്നതില്‍ ഒരു തെറ്റുമില്ല എന്നാണ് ഇപ്പോള്‍ എന്‍റെ ഉറച്ച വിശ്വാസം. സിനിമ എടുക്കാന്‍ പോകുമ്പോള്‍ എന്‍റെ മനസ്സില്‍ മുഴുവന്‍ സ്വപ്നങ്ങളാണുള്ളത്. അതങ്ങ് ചിത്രീകരിച്ചാല്‍ മതി. സിനിമാചിത്രീകരണം എന്നു പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം എന്‍റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്ന ഒരു പ്രക്രിയയാണ്." സ്വന്തം സര്‍ഗ്ഗജീവിതത്തെക്കുറിച്ചുള്ള ഒരു ചലച്ചിത്രകാരന്‍റെ മനോഹരമായ നിര്‍വ്വചനം. 
ഓര്‍മ്മകള്‍ ഇല്ലാതാകുമായിരിക്കാം. പക്ഷേ സ്വപ്നങ്ങള്‍ ഇല്ലാതാകുന്നില്ലല്ലോ. 








Wednesday, September 6, 2017

ലോത്തും പോത്തും പോത്തിൻറെ പെൺമക്കളും

കെ ബി വേണു 




കുരീപ്പുഴയും ബെന്യാമിനും 


ഫേബിയൻ ബുക്സിൻറെ ഇരുപതാം വാർഷികത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ സംസാരിക്കുകയാണ് കവി കുരീപ്പുഴ. അടുത്ത് ബെന്യാമിൻ. ഫേബിയൻ പ്രസിദ്ധീകരണങ്ങളിൽ അക്ഷരത്തെറ്റുകൾ വളരെക്കുറവാണെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് ഹരിയെ അദ്ദേഹം അഭിനന്ദിച്ചു...കൂട്ടത്തിൽ തൻറെ പ്രസിദ്ധമായ ജെസ്സി എന്ന കവിതയുമായി ബന്ധപ്പെട്ട ചില അക്ഷരപ്പിശാചുകളെ ഓർക്കുകയും ചെയ്‌തു..
ലോത്തിൻറെ പെണ്മക്കളച്ഛനെ പ്രാപിച്ച
വാർത്തയിൽ കൗമാരഭാരം നടുങ്ങവേ
എന്ന ഭാഗത്തു വന്നപ്പോൾ പ്രസാധകനു തോന്നി, ''ലോത്തിൻറെ'' എന്ന വാക്കിൽ ഒരക്ഷരം വിട്ടുപോയെന്ന്. ഒട്ടും മടിക്കാതെ അദ്ദേഹം അത് ''ലോകത്തിൻറെ'' എന്നു തിരുത്തി അച്ചടിച്ചു.
ലോകത്തിൻറെ പെണ്മക്കളച്ഛനെ പ്രാപിച്ച
വാർത്തയിൽ കൗമാരഭാരം നടുങ്ങവേ
അത് ക്ഷമിക്കാൻ കവി തയ്യാറായിരുന്നു. എല്ലാവരും ഈ ബൈബിൾ കഥകൾ വായിക്കണമെന്നു വാശിപിടിക്കരുതല്ലോ..പക്ഷെ മറ്റൊരു പ്രസാധകൻറെ മനോധർമ്മം ശരിക്കും അതിരുകടന്നു...അതിങ്ങനെയായിരുന്നു....
"പോത്തിൻറെ'' പെണ്മക്കളച്ഛനെ പ്രാപിച്ച
വാർത്തയിൽ കൗമാരഭാരം നടുങ്ങവേ ....
"ഇഷ്ടമുടിക്കായൽ" എന്ന കവിതയുടെ ശീർഷകം തന്നെ തെറ്റിയെന്നു ബോദ്ധ്യപ്പെട്ട് "അഷ്ടമുടിക്കായൽ" എന്നു തിരുത്തി പ്രസിദ്ധീകരിച്ചവരെയും കവി ഓർത്തു.
ഫാബിയൻ ഹരി 

കുരീപ്പുഴയുടെ ദീർഘമായ പ്രസംഗവും തുടർച്ചയായ കവിതാലാപനവും കൊണ്ട് ധന്യമായിരുന്നു ആ സന്ധ്യ..അത് സാദ്ധ്യമാക്കിയ പ്രിയപ്പെട്ട ഹരിക്ക് നന്ദി...(എൻറെ ആദ്യ രണ്ടു പുസ്തകങ്ങളുടെയും പ്രസാധകൻ ഹരിയായിരുന്നു.)
ഫേബിയൻ ബുക്ക്സ് കൂടുതൽ കൂടുതൽ പുസ്തകങ്ങളുമായി നമുക്കിടയിൽ നിറഞ്ഞു നിൽക്കട്ടെ...

ഹിച്‌കോക്കിൻറെ പക്ഷികള്‍


കെ ബി വേണു 

ആൽഫ്രഡ് ഹിച്ച്കോക്ക് 
ഉദ്വേഗം അഥവാ സസ്‌പെന്‍സ്‌ ആണ്‌ സിനിമ അടക്കമുള്ള ഏല്ലാ കലാരൂപങ്ങളെയും ആകര്‍ഷകമാക്കുന്നത്‌. ഇത്‌ മറ്റാരേക്കാളും നന്നായി മനസ്സിലാക്കിയ ചലച്ചിത്രകാരനാണ്‌ ആല്‍ഫ്രഡ്‌ ഹിച്‌കോക്ക്‌. കഥാപാത്രങ്ങളുടെ മാനസികാവസ്ഥകളെ ഒരു മനശ്ശാസ്‌ത്രജ്ഞൻറെ നിരീക്ഷണപാടവത്തോടെ ഹിച്‌കോക്ക്‌ അവതരിപ്പിക്കുന്നത്‌ യാഥാര്‍ത്ഥ്യ ബോധത്തിൻറെ ശക്തമായ അടിത്തറയില്‍ നിന്നുകൊണ്ടാണ്‌. ലോകമെങ്ങുമുളള ചലച്ചിത്രപ്രമികള്‍ക്കും ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്കും ഹിച്‌കോക്ക്‌ എക്കാലത്തെയും മികച്ച ഒരു പാഠപുസ്‌തകമാകുന്നത്‌ അക്കാരണത്താലാണ്‌. വിഭ്രമത്തിനും യാഥാര്‍ത്ഥ്യത്തിനും  ഇടയ്‌ക്കുള്ള നേര്‍ത്ത വരമ്പിലൂടെയാണ്‌ ഹിച്‌കോക്കിൻറെ കിടയറ്റ ത്രില്ലറുകളെല്ലാം മുന്നോട്ടുപോകുന്നത്‌. 
കടുത്ത ഏകാന്തതയിലൂടെ കടന്നു പോയ ബാല്യമായിരിക്കണം ഹിച്‌കോക്കിനെ ഉദ്വേഗത്തിൻറെയും ഭയാനകമായ ജീവിതാവസ്ഥകളുടെയും ഉപാസകനാക്കിയത്‌. 

സൈക്കോ 
ബ്രിട്ടീഷ്‌ ചലച്ചിത്രലോകത്ത്‌ നിശ്ശബ്‌ദചിത്രങ്ങളുടെ കാലം തൊട്ടേ ലബ്‌ധപ്രതിഷ്‌ഠനായതിനു  ശേഷം 1939 ല്‍ ഹോളിവുഡ്ഡിലേക്കു ചുവടുമാറ്റിയ ഹിച്‌കോക്ക്‌ അവിടെയും തലയെടുപ്പുള്ള സംവിധായകനായി മാറി. ഹിച്‌കോക്കിൻറെ റബേക്ക, ഷാഡോ ഓഫ്‌ എ ഡൗട്ട്‌, സ്റ്റേജ്‌ ഫ്രയ്റ്റ്‌, ഡയല്‍ എം ഫോര്‍ മര്‍ഡര്‍, റിയര്‍ വിന്‍ഡോ, ദ്‌ മാന്‍ ഹു ന്യു റ്റു മച്‌, വെര്‍ടിഗോ, നോര്‍ത്‌ ബൈ നോര്‍ത്‌ വെസ്റ്റ്‌, സൈക്കോ, ബേഡ്‌സ്‌ തുടങ്ങിയ പ്രശസ്‌ത ചിത്രങ്ങളെല്ലാം ഇക്കാലത്താണ്‌ പിറവിയെടുത്തത്‌. 

ഡാഫ്‌നി ഡി  മുറിയെയുടെ അതേ പേരിലുള്ള ഒരു കഥയാണ്‌ 1963 ല്‍ പുറത്തുവന്ന ബേഡ്‌സ്‌ എന്ന ചിത്രത്തിനാധാരം. മുറിയേയുടെ  തന്നെ റബേക്ക, ജമൈക്ക ഇന്‍ തുടങ്ങിയ നോവലുകളും ഹിച്‌കോക്ക്‌ സിനിമയാക്കിയിട്ടുണ്ട്‌.
 അമേരിക്കയിലെ ഒരു ചെറുപട്ടണത്തെ പക്ഷിക്കൂട്ടങ്ങള്‍ ആക്രമിക്കുന്നതിനെക്കുറിച്ചാണ്‌ ബേഡ്‌സ്‌ എന്ന സിനിമ. ബേഡ്‌സ്‌ പുറത്തിറങ്ങയിയിട്ട്‌ അരനൂറ്റാണ്ടു കഴിഞ്ഞിട്ടും അതിലെ ആക്രമണകാരികളായ പക്ഷികള്‍ ഉണര്‍ത്തിവിട്ട ഭീകരതയുടെ അലമാലകള്‍ അടങ്ങിയിട്ടില്ല. പശ്ചാത്തലസംഗീതത്തിനു  പകരം അന്തരീക്ഷത്തിലെ സ്വാഭാവികശബ്‌ദങ്ങളും തക്കം പാര്‍ത്തിരിക്കുന്ന പക്ഷികളുടെ ചിറകൊച്ചകളും കൊണ്ട്‌ ഹിച്‌കോക്ക്‌ സസ്‌പെന്‍സ്‌ സൃഷ്‌ടിച്ചു. തിയറ്ററിൻറെ അല്ലെങ്കില്‍ സ്വീകരണമുറിയുടെ വാതിലുകളും ജനാലകളും കൊത്തിപ്പൊളിച്ച്‌ ഏതു നിമിഷവും പറവകള്‍ ആക്രമിക്കുമെന്നു ഭയന്ന്‌ പ്രക്ഷകര്‍ ശ്വാസമടക്കിപ്പിടിച്ചിരുന്നു. 
ബേഡ്‌സ്‌ നിര്‍മ്മിക്കപ്പെട്ട കാലത്ത്‌ ലഭ്യമായിരുന്ന ഏറ്റവും മികച്ച അനിമേഷന്‍ ടെക്‌നോളജിയാണ്‌ ഹിച്‌കോക്ക്‌ ഉപയോഗിച്ചത്‌. അനിമേറ്റ്‌ ചെയ്‌ത പക്ഷികളെയും യഥാര്‍ത്ഥ പക്ഷികളെയും അദ്ദേഹം കൂട്ടിക്കലര്‍ത്തി. സ്‌പെഷ്യല്‍ ഇഫക്‌റ്റ്‌സിനുള്ള ഒരൊറ്റ ഓസ്‌കാര്‍ നാമനിര്‍ദ്ദേശം മാത്രമാണ്‌ ബേഡ്‌സിനു  ലഭിച്ചത്‌. ക്ലിയോപാട്ര എന്ന ചിത്രത്തിന്‌ ഈ വിഭാഗത്തിലെ  ആ വര്‍ഷത്തെ  ഓസ്‌കാര്‍ ലഭിച്ചു. നിരൂപകരും അക്കാലത്ത്‌ ഈ സിനിമയെ വേണ്ടത്ര പ്രാത്സാഹിപ്പിച്ചില്ല. എന്നിട്ടും ബേഡ്‌സ്‌ കാലത്തെ അതിജീവിച്ചുകൊണ്ട്‌ നിലനില്‍ക്കുന്നു. 

എന്തുകൊണ്ടാണ്‌ ഈ പട്ടണത്തില്‍ പക്ഷികളുടെ സംഘടിതമായ ആക്രമണം നടന്നതെന്ന്‌ വ്യക്തമാക്കാന്‍ ഹിച്‌കോക്ക്‌ മുതിരുന്നില്ല. ചിത്രത്തിലൊരിടത്തും അതിനുള്ള വിശദീകരണങ്ങളില്ല. അന്യഗ്രഹ ജീവികളുടെ ആക്രമണങ്ങളെ പലപ്പോഴും വിഷയമാക്കാറുള്ള അമേരിക്കന്‍ സിനിമയില്‍ ഭൂമിയില്‍ നിന്നു തന്നെയുള്ള, പ്രകൃതിയില്‍ നിന്നു തന്നെയുള്ള അകാരണമായ ഒരാക്രമണത്തിൻറെ കഥ പറഞ്ഞു കൊണ്ട്‌ ഹിച്‌കോക്ക്‌ വ്യത്യസ്‌തനായി.
ദി ബേഡ്‌സ് 
ശാന്തിയുടെയും സമാധാനത്തിൻറെയും പ്രണയത്തിൻറെയുമൊക്കെ പ്രതീകങ്ങളായി തിരശ്ശീലയില്‍ തെളിയാറുള്ള പക്ഷികളെ മാംസഭുക്കുകളായ ഭീകരജീവികളായി ചിത്രീകരിച്ചുകൊണ്ട്‌ ഹിച്ച്‌കോക്ക്‌ സ്വയം നിര്‍വ്വചിച്ചു. കാണികളെ കഴിയുന്നത്ര ഭയചകിതരാക്കുക എന്നതാണ്‌ (Always make the audience suffer as much as possible) തൻറെ ചലച്ചിത്രമീമാംസ എന്ന്‌ ഹിച്‌കോക്ക്‌ വിശ്വസിച്ചിരുന്നു. ചിത്രം അവസാനിക്കുമ്പോള്‍ ‘ദി എന്‍ഡ്‌’ എന്ന്‌ സംവിധായകന്‍ എഴുതിക്കാണിക്കുന്നില്ല. എല്ലാം ശാന്തമായെന്നു കരുതേണ്ടതില്ലെന്നും ഭീകരതയ്‌ക്കും ഉദ്വേഗത്തിനും  ഒരിക്കലും അവസാനമില്ലെന്നുമാണോ സസ്‌പെന്‍സിൻറെ ചക്രവര്‍ത്തിയായ ഹിച്‌കോക്ക്‌ ഇതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌?
ദി ബേഡ്‌സ് : അവസാന രംഗം 

Saturday, September 2, 2017

സിനിമയുടെ സ്വതന്ത്ര റിപ്പബ്ലിക്കുകൾ


സിനിമാ സംബന്ധിയായ ലേഖനങ്ങളുടെ സമാഹാരം. 
മാതൃഭൂമി ബുക്ക്സ് ആണ് പ്രസാധകർ



ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സിനിമകളിലൂടെ 
നടത്തുന്ന ഒരു ലോകസഞ്ചാരമാണ് ഈ പുസ്തകം. സിനിമയുടെ ഈ സ്വതന്ത്രറിപ്പബ്ലിക്കില്‍ എല്ലാതരം ചിത്രങ്ങളും സംവിധായകരും തോള്‍ചേരുന്നു; ഇന്ത്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക, ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍നിന്നുള്ള സിനിമകള്‍, രേഖാചിത്രങ്ങള്‍, സംവിധായകര്‍ എന്നിവയെക്കുറിച്ചുള്ള കുറിപ്പുകളാണ് ഈ പുസ്തകത്തിലുള്ളത്. അതിദീര്‍ഘമായ പഠനങ്ങള്‍ എന്നതിനെക്കാളുപരി പ്രസ്തുത സിനിമകളിലേക്കും സംവിധായകരിലേക്കുമുള്ള പ്രവേശികകളാണിവ. അതുകൊണ്ടുതന്നെ സിനിമയിലേക്കും സിനിമ ലോകമെമ്പാടും സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്ന മായികലോകത്തിലേക്കുമുള്ള തിരസ്‌കരിക്കാനാവാത്ത ക്ഷണങ്ങളാണ് ഈ പുസ്തകത്തിലെ ഓരോ ലേഖനവും.
- സി.എസ്. വെങ്കിടേശ്വരന്‍ 

(അവതാരികയിൽ)

Monday, August 28, 2017

അല്‍മൊദോവാറിൻറെ ഒഴിവുകാല വിനോദയാത്ര

കെ ബി വേണു 



I Am So Excited/ Pedro Almodovar/ Spain/2013/90 minutes


ലോകം മുഴുവന്‍ ആരാധകരുള്ള സമകാലികസംവിധായകരില്‍ പ്രമുഖനാണ്‌ പെദ്രാ അല്‍മൊദോവാര്‍. ജനപ്രിയഘടകങ്ങള്‍ കൂട്ടിയിണക്കിക്കൊ­ണ്ടാണ്‌ അദ്ദേഹം കലാമൂല്യമുള്ള ചിത്രങ്ങള്‍ ഒരുക്കാറുള്ളത്‌. ഓള്‍ എബൗട്ട്‌ മൈ മദര്‍, ടോക്‌ റ്റു ഹെര്‍, വോള്‍വെര്‍ തുടങ്ങിയ അല്‍മൊദോവാറിൻറെ മികച്ച സിനിമകളെല്ലാം കലയുടെയും കച്ചവടത്തിൻറെയും സമര്‍ത്ഥമായ സംയോജനങ്ങളായിരുന്നു. വളരെ ഗൗരവമുള്ള വിഷയങ്ങള്‍ പറയുമ്പോഴും കഥാഗതിക്ക്‌ ഒരു ഭംഗവും വരാതെ തമാശകളും ഗാനങ്ങളും രതിയും അവതരിപ്പിക്കുന്ന സമ്പ്രദായമാണ്‌ അദ്ദേഹത്തിൻറെത്‌. തികച്ചും ഉദ്വേഗജനകമായ അവതരണം കൊണ്ട് തൻറെ സിനിമകളെ അല്‍മൊദോവാര്‍ ഒന്നിനൊന്ന്‌ വ്യത്യസ്‌തമാക്കി. തീക്ഷ്‌ണമായ സ്‌പാനിഷ്‌ ജീവിതപരിസരത്തിലെ വിചിത്ര കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും തനിമചോരാതെ അദ്ദേഹം ലോകത്തിനു  മുന്നില്‍ അവതരിപ്പിച്ചു. അക്കൂട്ടത്തില്‍ സ്വവര്‍ഗ്ഗാനുരാഗികളും, ലൈംഗികത്തൊഴിലാളികളും ഭ്രാന്തന്‍മാരും ഉണ്ടായിരുന്നു. യാഥാര്‍ത്ഥ്യവും മിഥ്യയും തമ്മിലുള്ള അതിര്‍വരമ്പ്‌ ലംഘിക്കുന്ന പല സന്ദര്‍ഭങ്ങളും അല്‍മൊദോവാറിൻറെ സിനിമകളില്‍ കാണാം. പക്ഷേ പ്രേക്ഷകര്‍ അതില്‍ അസ്വാഭാവികതയൊന്നും കാണാറില്ല. ഹോളിവുഡ്‌ സിനിമകള്‍ അല്‍മൊദോവാറിനെ എല്ലാക്കാലത്തും സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ ഹോളിവുഡിൻറെ മോഹവലയത്തില്‍ അദ്ദേഹം വീണുപോയിട്ടുമില്ല. 
പെദ്രോ അൽമൊദോവാർ 

സ്‌പെയിനില്‍ നിന്ന്‌ മെക്‌സിക്കോ സിറ്റിയിലേയ്‌ക്കു പോകുന്ന ഒരു വിമാനം യന്ത്രത്തകരാര്‍ കാരണം ആകാശത്ത്‌ ചുറ്റിക്കറങ്ങുന്നു. വിമാനം ഇടിച്ചിറക്കുകയേ പോംവഴിയുള്ളൂ. സംഘര്‍ഷഭരിതമായ ഈ അവസ്ഥയെ തുള്ളിത്തുളുമ്പുന്ന നര്‍മ്മരസത്തോടെ അവതരിപ്പിക്കുകയാണ്‌ അല്‍മൊദോവാറിൻറെ ഐ ആം സോ എക്‌സൈറ്റഡ്‌ (2013) എന്ന ചിത്രം. വിമാനം അപകടസ്ഥിതിയിലാണെന്നറിഞ്ഞാല്‍ യാത്രക്കാര്‍ പരിഭ്രാന്തരാകുമെന്ന്‌ മുന്‍കൂട്ടിക്ക­ണ്ട  പരിചാരകര്‍ ഭക്ഷണപാനീയങ്ങളില്‍ അല്‍പം മയക്കുമരുന്ന്‌ കലര്‍ത്തി അവരെ ഉറക്കിക്കിടത്തുന്നു. ഇക്കോണമി ക്ലാസിലെ യാത്രക്കാരെ മാത്രമാണ്‌ മയക്കിക്കിടത്തുന്നത്‌. ബിസിനസ്‌ ക്ലാസ്സിലെ യാത്രക്കാര്‍ സത്യാവസ്ഥ മനസ്സിലാക്കുന്നു. അക്കൂട്ടത്തില്‍ പ്രശസ്‌തനായ ഒരു ചലച്ചിത്രനടനുണ്ട്. ഒരു കോര്‍പറേറ്റ്‌ സി ഇ ഒ ഉണ്ട്, ലോകത്തിലെ അറുന്നൂറോളം സുപ്രധാന വ്യക്തികളുടെ രഹസ്യ രതിജീവിതങ്ങള്‍ പകര്‍ത്തിയ വീഡിയോകളും ഫോട്ടോകളും കൈവശമുണ്ടെന്നവകാശപ്പെടുന്ന ഒരു മദ്ധ്യവയസ്‌കയു­ണ്ട്, ഈ വിമാനത്തില്‍ത്തന്നെ യാത്ര ചെയ്യുന്ന ഒരാളെ വധിക്കാന്‍ കരാറെടുത്തിട്ടുള്ള വാടകക്കൊലയാളിയുണ്ട്. ഇതൊന്നും പോരാതെ അസാമാന്യമായ പ്രവചനപ്രതിഭയു­ണ്ടെന്നവകാശപ്പെടുന്ന, അല്‌പം കിറുക്കുള്ള ഒരു നാല്‍പതുകാരിയുണ്ട്. വിമാനം താഴെയിറങ്ങും മുമ്പ്‌ തൻറെ കന്യകാത്വം ത്യജിക്കും എന്നതാണ്‌ അവളുടെ ഏറ്റവും പുതിയ പ്രവചനം. 


വിമാനത്തിലെ പരിചാരകരിലൊരാള്‍ സ്വവര്‍ഗ്ഗാനുരാഗിയാണ്‌. പൈലറ്റുമാരില്‍ ഒരാളുമായി അയാള്‍ക്ക്‌ ബന്ധവുമുണ്ട്. ഇക്കോണമി ക്ലാസിലെ യാത്രക്കാര്‍ ബോധം കെട്ടുറങ്ങുമ്പോള്‍ ബിസിനസ്‌ ക്ലാസില്‍ ജീവിതത്തിനും  മരണത്തിനും  ഇടയ്‌ക്കുള്ള അവസാനത്തെ ആഘോഷം പൊടിപൊടിക്കുന്നു. പരിചാരകര്‍ യാത്രക്കാര്‍ക്ക്‌ അമിത രതിവികാരം ഉണര്‍ത്തുന്ന ഒരു പദാര്‍ത്ഥം അവരറിയാതെ ഭക്ഷണപാനീയങ്ങളില്‍ ചേര്‍ത്തു കൊടുക്കുന്നു. അതോടെ എല്ലാവരും ഉള്ളിലുള്ള രഹസ്യങ്ങള്‍ പുറത്തു പറയാന്‍ തുടങ്ങി. ഭൂമിയില്‍ മാന്യതയുടെ മുഖംമൂടി ധരിച്ച ഉന്നതവ്യക്തികള്‍ ഒന്നും മറച്ചുവയ്‌ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ തോന്നിയതുപോലൊക്കെ പെരുമാറുകയായി. മദ്യത്തിൻറെയും രതിയുടെയും ലഹരി അവര്‍ക്കിടയില്‍ പടര്‍ന്നു. ഇതിനൊക്കെ അരങ്ങൊരുക്കിയ പരിചാരകവൃന്ദം പോയിന്റര്‍ സിസ്റ്റേഴ്‌സ്‌ എന്ന അമേരിക്കന്‍ സംഗീതസംഘത്തിന്റെ ഐ ആം സോ എക്‌സൈറ്റഡ്‌ എന്ന ഗാനത്തിനൊപ്പം ചുണ്ടനക്കിയും ചുവടുവെച്ചും രംഗം കൊഴുപ്പിച്ചു. 


പാട്ടിൻറെ വരികള്‍ ഇങ്ങനെ: 


I'm so excited and I just can't hide it
I'm about to lose control and I think I like it
I'm so excited and I just can't hide it
And I know, I know, I know, I know, I know I want you

We shouldn't even think about tomorrow
Sweet memories will last for long long time
We'll have a good time, baby, don't you worry
And if we're still playing around boy that's just fine

Let's get excited, we just can't hide it
I'm about to lose control and I think I like it
I'm so excited and I just can't hide it
I know, I know, I know, I know, I know, I want you, I want you
ലോല ദ്യുനസ് 

മരണം വാതില്‍ക്കലെത്തി നില്‍ക്കുമ്പോഴും ജീവിതലഹരിയുടെ അവസാനമധുരവും ഌണയാനുള്ള ആസക്തിയാണ്‌ ഇവരില്‍. മരണവും രതിയും തമ്മിലുണ്ടെന്നു  പറയപ്പെടുന്ന അനിര്‍വചനീയമായ ബന്ധത്തെക്കുറിച്ചു തന്നെയാകാം ഒരുപക്ഷേ അല്‍മൊദോവാര്‍ വിവക്ഷിക്കുന്നത്‌.
 1980 ല്‍ ചലച്ചിത്രജീവിതമാരംഭിച്ച അല്‍മൊദോവാറുടെ ആദ്യകാലചിത്രങ്ങള്‍ കാര്യമായ നിരൂപകശ്രദ്ധയൊന്നും നേടിയിരുന്നില്ല. ചില സിനിമകള്‍ സോഫ്‌റ്റ്‌ പോണ്‍ നിലവാരത്തിലുള്ള രംഗങ്ങള്‍ കൊണ്ടു  സമൃദ്ധമായിരുന്നു താനും. 1999 ല്‍ പുറത്തുവന്ന ഓള്‍ എബൗട്ട്‌ മൈ മദര്‍ എന്ന ചിത്രമാണ്‌ അല്‍മൊദോവാറുടെ കഥാകഥനരീതിയെ ലോകപ്രശസ്‌തമാക്കിയത്‌. തുടര്‍ന്നുവന്ന ടോക്‌ റ്റു ഹെര്‍ (2002), ബാഡ്‌ എജ്യുക്കേഷന്‍ (2004), വോള്‍വെര്‍ (2006), ബ്രോക്കണ്‍ എംബ്രയ്‌സസ്‌ (2009), ദ്‌ സ്‌കിന്‍ ഐ ലിവ്‌ ഇന്‍ (2011) തുടങ്ങിയ സിനിമകളില്‍ ഗൗരവമുള്ള വിഷയങ്ങളെ അനനുകരണീയമായ ആഖ്യാനശൈലിയില്‍ അദ്ദേഹം ആവിഷ്‌കരിച്ചു. 
പെനിലോപ് ക്രൂസിനൊപ്പം
അൽമൊദോവാർ 
ഐ ആം സോ എക്‌സൈറ്റഡ്‌ എന്ന സിനിമയില്‍ എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും സ്വന്തം സിനിമകളിലേയ്‌ക്ക്‌ അല്‍മൊദോവാര്‍ ഗൃഹാതുരതയോടെ തിരിഞ്ഞുനോക്കുന്നതായി അനുഭവപ്പെടുന്നു. മുന്‍പ്‌ പല സിനിമകളിലും അല്‍മൊദോവാറുമായി സഹകരിച്ചിട്ടുള്ള പ്രഗത്ഭതാരങ്ങള്‍ പലരും ഈ ചിത്രത്തിലും അണിനിരക്കുന്നുണ്ട്. സെസിലിയ റോത്ത്‌, ജാവിയര്‍ കമാറ, ലോല ദ്യുനാസ്‌ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായപ്പോള്‍ അൻറോണിയോ ബൻറാറസും പെനിലോപ്‌ ക്രൂസും ആദ്യരംഗത്തിലെ അതിഥിതാരങ്ങളായി പ്രത്യക്ഷപ്പെടുന്നു. സിനിമകള്‍ക്ക്‌ ആവശ്യമായ വ്യത്യസ്‌ത കഥാപശ്ചാത്തലങ്ങള്‍ കണ്ടെത്തുന്നതില്‍ വിദഗ്‌ദ്ധനാണ്‌ അല്‍മൊദോവാര്‍. ഈ സിനിമയുടെ പശ്ചാത്തലവും അത്തരത്തില്‍ വ്യത്യസ്‌തമാണ്‌. സങ്കീര്‍ണ്ണമായ പ്രമേയങ്ങള്‍ ആവിഷ്‌കരിച്ച ഏതാനും  സിനിമകള്‍ക്കു ശേഷം അല്‍മൊദോവാര്‍ നടത്തിയ ഒരു ഒഴിവുകാല വിനോദയാത്ര പോലെയാണ്‌ ഈ സിനിമ അനുഭവപ്പെടുന്നത്‌. എങ്കില്‍പ്പോലും ഉറവ വറ്റാത്ത പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ ഇവിടെയും കാണാം - അല്‍മൊദോവാറുടെ ആരാധകര്‍ക്കും അല്ലാത്തവര്‍ക്കും.

FROM THE PAST

കെ ജി ജോർജ്ജിനെക്കുറിച്ചും അദ്ദേഹത്തിൻറെ സിനിമകളെക്കുറിച്ചും വളരെയേറെ എഴുതാൻ അവസരമുണ്ടായിട്ടുണ്ട്. ഇതോടൊപ്പമുള്ളത് ഞാൻ ആദ്യമായി അദ്ദേഹത്തെ ഇൻറർവ്യൂ ചെയ്ത് എഴുതിയ ലേഖനമാണ്. ഇന്ത്യൻ എക്സ്പ്ര സ്സിൻറെ  കോഴിക്കോട് ഏഡിഷനിലായിരുന്നു അന്ന്...

ശബ്‌ദഭീകരതയുടെ ചലച്ചിത്രകാലം


കെ ബി വേണു 


Berberian Sound Studio/Peter Strickland/2012/UK/92 Minutes






1927 ല്‍ ജാസ്‌ സിങ്ങര്‍ എന്ന അമേരിക്കന്‍ സിനിമ പുറത്തുവന്നതോടെയാണ്‌ നിശ്ശബ്‌ദചിത്രങ്ങള്‍ ശബ്‌ദചിത്രങ്ങളായി മാറിയത്‌. പക്ഷേ നിശ്ശബ്‌ദചിത്രങ്ങളും വലിയ ശബ്‌ദഘോഷത്തോടെയാണ്‌ പ്രദര്‍ശിപ്പിച്ചിരുന്നത്‌. കഥാസന്ദര്‍ഭങ്ങള്‍ക്ക്‌ അനുയോജ്യമായ വാദ്യസംഗീതവും കഥാസാരം തത്സമയം ഉറക്കെ വിളിച്ചുപറയുന്ന പ്രസംഗകരും ചേര്‍ന്ന്‌ തിയറ്ററുകളെ ശബ്‌ദമുഖരിതമാക്കിയ കാലമായിരുന്നു അത്‌. സിനിമയില്‍ ശബ്‌ദം വന്നാല്‍ ഫ്രേയ്‌മുകളിലെ സൗന്ദര്യം ചോര്‍ന്നുപോകുമെന്ന്‌ വാദിച്ചവരും അക്കാലത്തുണ്ടായിരുന്നു. നിശ്ശബ്‌ദ കാലഘട്ടം കഴിഞ്ഞിട്ടും രണ്ടു നിശ്ശബ്‌ദസിനിമകള്‍ -  സിറ്റി ലൈറ്റ്‌സ്‌ (1931), മോഡേണ്‍ ടൈംസ്‌ (1936) - സംവിധാനം ചെയ്‌തയാളാണ്‌ ചാര്‍ളി ചാപ്ലിന്‍. പൂര്‍ണ്ണമായും നിശ്ശബ്‌ദമായിരുന്നു ഈ ചിത്രങ്ങളെന്നു പറയാന്‍ വയ്യ. കാരണം രണ്ടിലും സൗണ്ട് ഇഫക്‌റ്റ്‌ ഉപയോഗിച്ചിരുന്നു. സിനിമയെ സംബന്ധിച്ചിടത്തോളം ശബ്‌ദം എത്ര പ്രധാനമാണെന്ന്‌ ഇതില്‍ നിന്ന്‌ മനസ്സിലാകും. 

ചാർളി ചാപ്ലിൻ 
ശബ്‌ദങ്ങളെയും ദൃശ്യങ്ങളെയും എങ്ങനെ വേണമെങ്കിലും സൃഷ്‌ടിക്കാനും  വികസിപ്പിക്കാനുമുള്ള സാങ്കേതിക വിദ്യ ലഭ്യമായിട്ടുള്ള ഈ നൂറ്റാണ്ടില്‍ എഴുപതുകളിലെ സിനിമകളില്‍ ഉപയോഗിച്ചിരുന്ന ശബ്‌ദസാങ്കേതിക വിദ്യിയിലേയ്‌ക്ക്‌ ഗൃഹാതുരതയോടെ തിരിഞ്ഞുനോക്കുകയാണ്‌ പീറ്റര്‍ സ്‌ട്രിക്‌ ലാന്‍ഡ്‌ സംവിധാനം ചെയ്‌ത ബെര്‍ബേറിയന്‍ സൗണ്ട്  സ്റ്റുഡിയോ എന്ന ബ്രിട്ടീഷ്‌ സിനിമ. പോയ നൂറ്റാണ്ടിലെ ചലച്ചിത്ര ശബ്‌ദ സാങ്കേതിക വിദ്യയ്‌ക്കും അക്കാലത്ത്‌ പ്രവര്‍ത്തിച്ചിരുന്ന സാങ്കേതിക വിദഗ്‌ദ്ധര്‍ക്കും കലാകാരന്മാര്‍ക്കുമുള്ള ആദരം കൂടിയാണ്‌ ഈ ചിത്രം. ഹൊറര്‍ സിനിമകള്‍ നിര്‍മ്മിക്കുന്ന ഒരു ഇറ്റാലിയന്‍ സ്റ്റുഡിയോ ആണ്‌ പശ്ചാത്തലം. (ഈ ഒരൊറ്റ ലൊക്കേഷന്‍ മാത്രമേ സിനിമയിലുള്ളൂ) 
പീറ്റര്‍ സ്‌ട്രിക്‌ ലാന്‍ഡ്‌ 

സാൻറ്റിനി എന്ന സംവിധായകൻറെ  ദി ഇക്വേസ്‌ട്രിയന്‍ വൊര്‍റ്റെക്‌സ്‌ എന്ന സിനിമയുടെ പോസ്റ്റ്‌ പ്രാഡക്‌ഷന്‍ ജോലികള്‍ നടക്കുകയാണ്‌. സൗണ്ട് ഇഫക്‌റ്റുകള്‍ റെക്കോഡ്‌ ചെയ്യാനായി ഗില്‍ദിറോയ്‌ എന്ന ശുദ്ധഗതിക്കാരനായ ബ്രിട്ടീഷ്‌ സൗണ്ട് എഞ്ചിനീയറെ കൊണ്ടു വന്നിരിക്കുകയാണ്‌. ഫോളി ആര്‍ട്ടിസ്റ്റുകള്‍ എന്നാണ്‌ ഇക്കൂട്ടര്‍ അറിയപ്പെട്ടിരുന്നത്‌. പാത്രത്തില്‍ നിന്ന്‌ കപ്പിലേയ്‌ക്ക്‌ ചായ പകരുന്നതിൻറെ, കര്‍ട്ടനുകള്‍ ഉലയുന്നതിൻറെ, വാഹനങ്ങളുടെ….അങ്ങനെ സൗണ്ട്  ഇഫക്‌റ്റിൻറെ മൊത്തം ജോലികള്‍ ഇവരുടെ ചുമതലയിലായിരുന്നു. ഒട്ടും പരിചിതമല്ലാത്ത അന്തരീക്ഷത്തിലേയ്‌ക്കാണ്‌ സാധുവായ ഗില്‍ദിറോയ്‌ വന്നുപെട്ടത്‌. 

സ്റ്റുഡിയോയിലെ സുന്ദരിയായ റിസപ്‌ഷനിസ്റ്റ്‌ അടക്കം ആരും അയാളോട്‌ സൗഹാര്‍ദ്ദത്തോടെ പെരുമാറിയില്ല. കുതിരകളുമായി ബന്ധപ്പെട്ട പ്രമേയമാണ്‌ സിനിമയുടേതെന്ന്‌ തെറ്റിദ്ധരിച്ചാണ്‌ അയാള്‍ വന്നത്‌. “ഇക്വേസ്‌ട്രിയന്‍” എന്ന ആംഗലേയപദത്തിന്‌ “കുതിരസവാരിയുമായി ബന്ധപ്പെട്ടത്‌” എന്നാണല്ലോ അര്‍ത്ഥം. പക്ഷേ അതൊരു രക്തരൂഷിതമായ ഹൊറര്‍ സിനിമയാണെന്ന്‌ അയാള്‍ ഞെട്ടലോടെ മനസ്സിലാക്കി. അതിനു മുമ്പ്‌ അയാള്‍ ഹൊറര്‍ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടില്ലായിരുന്നു. പ്രകൃതിയും പക്ഷിമൃഗാദികളും മഌഷ്യനും  ഇണങ്ങി ജീവിക്കുന്ന ഹരിതാഭമായ ഇംഗ്ലീഷ്‌ നാട്ടിന്‍പുറങ്ങളിലായിരുന്നു അയാള്‍ പ്രവര്‍ത്തിച്ച പല സിനിമകളും ചിത്രീകരിച്ചത്‌. ശാന്തസുന്ദരമായ ജന്മ ദേശത്തുനിന്ന്‌ വാത്സല്യത്തിൻറെ ഇളംകാറ്റുമായി ഇടയ്‌ക്കിടെ വന്നുകൊ­ിരുന്ന അമ്മയുടെ കത്തുകള്‍ ഗില്‍ദിറോയെ സ്റ്റുഡിയോ അന്തരീക്ഷത്തില്‍ നിന്ന്‌ മാനസികമായി അകറ്റിക്കൊണ്ടിരുന്നു. അക്കാലത്തെ സിനിമയില്‍ സൗണ്ട് ഇഫക്‌റ്റുകള്‍ എങ്ങനെയാണ്‌ സൃഷ്‌ടിച്ചിരുന്നത്‌ എന്നതിൻറെ വിശദാംശങ്ങള്‍ ഈ ചിത്രത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. അന്നു തിയറ്ററുകളില്‍ കേട്ട പൊട്ടിച്ചിരികള്‍, രോദനങ്ങള്‍, അലര്‍ച്ചകള്‍, കാല്‍പ്പെരുമാറ്റങ്ങള്‍ ….അവയൊക്കെ സൃഷ്‌ടിക്കാന്‍ വേണ്ടി കഷ്‌ടപ്പെട്ട കലാകാരന്‍മാര്‍…അവരോട്‌ നിര്‍മ്മാതാക്കളും സംവിധായകരും കാണിച്ച അനീതികള്‍… 


സില്‍വിയ എന്നും ക്ലോഡിയ എന്നും പേരുള്ള രണ്ടു നടിമാരാണ്‌ സിനിമയിലെ ഹൊറര്‍ സീനുകള്‍ക്ക്‌ ഭാവതീവ്രത വരുത്താന്‍ വേണ്ടി തൊണ്ട ­പൊട്ടി അലറുകയും കരയുകയുമൊക്കെ ചെയ്യുന്നത്‌. ദുര്‍മ്മന്ത്രവാദിനികളായി മുദ്രകുത്തപ്പെട്ട കഥാപാത്രങ്ങളെ പുരോഹിതനും  സംഘവും പീഡിപ്പിക്കുന്ന രംഗങ്ങളാണ്‌.  കൊട്ടക്കണക്കിനു  കൊണ്ടുവരുന്ന പഴങ്ങളിലും പച്ചക്കറികളിലും കത്തികൊണ്ടു കുത്തിയും മറ്റും മനുഷ്യമാംസത്തില്‍ മാരകായുധങ്ങളും പീഡനോപകരണങ്ങളും പ്രയോഗിക്കുമ്പോഴുണ്ടാകുന്ന ശബ്‌ദങ്ങള്‍ ഗില്‍ദിറോയും കൂട്ടരും പുനഃസൃഷ്‌ടിക്കുന്നു. സില്‍വിയയുടെയും ക്ലോഡിയയുടെയും അലര്‍ച്ചകള്‍ ആ ശബ്‌ദങ്ങളുമായി കൂടിക്കലരുമ്പോള്‍ സ്റ്റുഡിയോ ഒരു പ്രേതഭവനവും പീഡനഗൃഹവുമായി അനുഭവപ്പെടുന്നു. ദുര്‍മ്മന്ത്രവാദിനിയുടെ ഗുഹ്യഭാഗത്തിലേയ്‌ക്ക്‌ ഒരു പീഡനോപകരണം കടത്തുന്നതിൻറെ ശബ്‌ദം എങ്ങനെയുണ്ടാക്കാമെന്ന്‌ സംവിധായകന്‍ ചര്‍ച്ച ചെയ്യുമ്പോഴേയ്‌ക്ക്‌ ദുര്‍ബ്ബലമനസ്‌കനായ ഗില്‍ദിറോയ്‌ തകര്‍ന്നുപോകുന്നു. തികഞ്ഞ അഹംഭാവിയും സ്‌ത്രീലമ്പടനുമാണ്‌ സംവിധായകന്‍ സാൻറീനി. താന്‍ സംവിധാനം ചെയ്യുന്നത്‌ ഹൊറര്‍ സിനിമയല്ലെന്നും അതൊരു മഹത്തായ ആര്‍ട്‌ സിനിമയാണെന്നും അയാള്‍ ഗില്‍ദിറോയോട്‌ ഉറപ്പിച്ചു പറഞ്ഞു. 
ൻറെ സിനിമയുമായി സഹകരിക്കുന്ന നടിമാരെ വെറും ഭോഗവസ്‌തുക്കളായാണ്‌ അയാള്‍ കാണുന്നത്‌.
ദുര്‍മ്മന്ത്രവാദിനിക്കു വേണ്ടി  അലറുന്ന നടിയോട്‌ അയാള്‍ പറഞ്ഞു:  “നീ ഓര്‍ഗാസമനുഭവിക്കുന്ന ശബ്‌ദം അനുകരിച്ചു കേള്‍പ്പിച്ചു കഷ്‌ടപ്പെടേ­ണ്ട. ആ ശബ്‌ദം നിൻറെ അടുത്ത കാസ്റ്റിങ്‌ ഡയറക്‌റ്ററെ കേള്‍പ്പിച്ചാല്‍ മതി.” പിന്നീട്‌ സാന്തീനി സില്‍വിയയെ ബലാത്‌കാരം ചെയ്‌തതായി ഗില്‍ദിറോയ്‌ മനസ്സിലാക്കുന്നു. അതുവരെ ചെയ്‌തു വെച്ച ജോലികള്‍ മുഴുവന്‍ താറുമാറാക്കിക്കൊണ്ട് ഒരു രാത്രിയില്‍ സില്‍വിയ അപ്രത്യക്ഷയാകുന്നു. എലിസ എന്ന മറ്റൊരു നടി ആ ജോലികള്‍ പൂര്‍ത്തിയാക്കാനെത്തുമ്പോഴേയ്‌ക്കും യാഥാര്‍ത്ഥ്യവും സിനിമയും തമ്മിലുള്ള അതിര്‍ത്തിരേഖ മാഞ്ഞുതുടങ്ങിയിരുന്നു. 
തൊഴിലാളികളെ മൃഗതുല്യരായി കാണുന്ന സ്റ്റുഡിയോ ഉടമകള്‍ ഗില്‍ദിറോയ്‌ക്ക്‌ വിമാന യാത്രാക്കൂലി കൊടുക്കാന്‍ തയ്യാറാകുന്നില്ല. ഗില്‍ദിറോയ്‌ വന്നു എന്നു പറയുന്ന ദിവസം അങ്ങനെയൊരു ഫ്‌ളൈറ്റ്‌ ഉണ്ടായിരുന്നില്ല എന്ന്‌ അവര്‍ സമര്‍ത്ഥിക്കാന്‍ തുനിയുമ്പോഴേയ്‌ക്ക്‌ അയാള്‍ സാൻറീനിയുടെ ഹൊറര്‍ സിനിമ സൃഷ്‌ടിക്കുന്ന അയാര്‍ത്ഥലോകത്തിലേയ്‌ക്ക്‌ പൂര്‍ണ്ണമായും മുങ്ങിപ്പോയിരുന്നു. താന്‍ അനുഭവിക്കുന്നത്‌ യാഥാര്‍ത്ഥ്യമാണോ  സ്വപ്‌നമാണോ എന്നു തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലേയ്‌ക്ക്‌ ഗില്‍ദിറോയ്‌ എടുത്തെറിയപ്പെട്ടു. സിനിമയുടെ നിര്‍മ്മാതാവിനെപ്പോലെ അയാളും പുതിയ നടിയെ മാനസികമായി പീഡിപ്പിക്കാന്‍ തയ്യാറെടുക്കുന്നു. യാഥാസ്ഥിതികമായ ബ്രിട്ടീഷ്‌ സിനിമയുടെ ചുറ്റുപാടുകളില്‍ നിന്നു വന്ന ഒരാള്‍ക്ക്‌ ആഡംബരപൂര്‍ണ്ണവും അക്രമാസക്തവുമായ ഇറ്റാലിയന്‍ സാഹചര്യത്തില്‍ സംഭവിക്കുന്ന നിഷ്‌കളങ്കതാനഷ്‌ടമായും വേണമെങ്കില്‍ ഈ മാറ്റത്തെ വ്യാഖ്യാനിക്കാം. സിനിമയിലെ ശബ്‌ദസന്നിവേശനത്തിൻറെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടാണ്‌ സ്‌ട്രിക്‌ ലാന്‍ഡ്‌ ഈ സിനിമ സംവിധാനം ചെയ്‌തതെന്ന്‌ ആദ്യമേ പറഞ്ഞല്ലോ. 

സിനിമയ്‌ക്കുള്ളില്‍ പരാമര്‍ശിക്കപ്പെടുന്ന ദി ഇക്വേസ്‌ട്രിയന്‍ വൊര്‍റ്റെക്‌സ്‌ എന്ന ചിത്രത്തിൻറെ ഒരു ഷോട്ട്‌ പോലും പ്രേക്ഷകര്‍ കാണുന്നില്ല. ശബ്‌ദങ്ങള്‍ കൊണ്ടു മാത്രം ആ സിനിമ അനുഭവിപ്പിക്കാനാണ്‌ സ്‌ട്രിക്‌ ലാന്‍ഡ്‌ ശ്രമിക്കുന്നത്‌. ചിത്രം തുടങ്ങുമ്പോള്‍ കാണിക്കുന്ന ടൈറ്റിലുകള്‍ പോലും ദി ഇക്വേസ്‌ട്രിയന്‍ വൊര്‍റ്റെക്‌സ്‌ എന്ന സിനിമയ്‌ക്കുള്ളിലെ സിനിമയുടേതാണ്‌. എന്‍ഡ്‌ ക്രെഡിറ്റുകളില്‍ മാത്രമാണ്‌ ബെര്‍ബേറിയന്‍ സൗണ്ട്  സ്റ്റുഡിയോ എന്ന്‌ എഴുതിക്കാണിക്കുന്നത്‌. സിനിമയില്‍ അദൃശ്യമായിരിക്കുന്ന സാങ്കേതികതയെ ദൃശ്യമാക്കുകയാണ്‌ സ്‌ട്രിക്‌ ലാന്‍ഡിന്റെ ലക്ഷ്യം. ടോബി ജോണ്‍സ്‌ എന്ന വിഖ്യാതനടൻറെ തിളക്കമുള്ള പ്രകടനം ഈ സിനിമയെ സമ്പന്നമാക്കിയിരിക്കുന്നു. 
ടോബി ജോൺസ്‌ 
ഇന്‍ഫെയ്‌മസ്‌ (2006) എന്ന ജീവചരിത്ര സിനിമയില്‍ അമേരിക്കന്‍ സാഹിത്യകാരന്‍ ട്രൂമാന്‍ കപോട്ടിയായി വേഷമിട്ട ടോബി ജോണ്‍സ്‌ ബി ബി സി - എച്‌ ബി ഓ സംരംഭമായ ദി ഗേള്‍ (2012) എന്ന ചിത്രത്തില്‍  ആല്‍ഫ്രഡ്‌ ഹിച്‌കോക്കിൻറെ പുനരവതാരമായി. ഹിച്‌കോക്കിൻറെ സിനിമകളിലെ നായികമാരെക്കുറിച്ചായിരുന്നു ആ ചിത്രം .ആദ്യ ഫീച്ചര്‍ സിനിമയായ കാതലീന്‍ വര്‍ഗ (2009) യില്‍ത്തന്നെ സ്‌ട്രിക്‌ ലാന്‍ഡ്‌ കൈകാര്യം ചെയ്‌തത്‌ ഒരു പ്രതികാരകഥയാണ്‌. 2005 ല്‍ ബെര്‍ബേറിയന്‍ സൗണ്ട് സ്റ്റുഡിയോയുടെ പ്രമേയം ഒരു ഹ്രസ്വചിത്രമായി ചെയ്‌തിരുന്നു. ശബ്‌ദസിനിമ വളര്‍ച്ചയുടെ വഴികളിലായിരുന്ന കാലഘട്ടത്തിൻറെ പുനരാവിഷ്‌കാരം എന്ന നിലയില്‍ ഈ സിനിമ ഓര്‍മ്മിക്കപ്പെടും. ഒപ്പം നവലോകസിനിമയിലെ ശക്തവും ദീപ്‌തവുമായ സാന്നിദ്ധ്യമായി ഈ സംവിധായകനും  ഉണ്ടാകും.